തീവ്രവാദി .. ! അതെ,
തീവ്രവാദി തന്നെ ! നമ്മുടെ ഈ ഗ്രാമത്തില്‍ !
വാര്‍ത്ത കാറ്റിനൊപ്പം
തെന്നിത്തെറിച്ചു പറക്കുന്നു.
ഒരു തീവ്രവാദി ഒളിച്ചിരിക്കുന്നു നമ്മുടെ
ഗ്രാമത്തില്‍. കേട്ടവര്‍ കേട്ടവര്‍ ഓടുകയാണ് . തീവ്രവാദിയെന്നു വാര്‍ത്തകളിലും
മറ്റും കേട്ടതല്ലാതെ നേരിട്ട് കണ്ടിട്ടില്ല.ആശ്ചര്യത്തെക്കാളുപരി ഉല്‍സുകതയാണ്
എല്ലാവര്‍ക്കും.
ഗാന്ധിജയന്തി ആയതിനാല്‍
സ്കൂള്‍മുറ്റത്തെ ഗാന്ധിപ്രതിമയിലെ കാക്കക്കാഷ്ടവും മറ്റും കഴുകി
വൃത്തിയാക്കുവാനായി ഏണിയില്‍ കയറിയ കൂനന്‍ ശങ്കരന്‍ ആണ് ആദ്യം കണ്ടത്.
വര്‍ഷത്തിലൊരിക്കല്‍ ആ ദിനം
മാത്രമാണ് ഗാന്ധിപ്രതിമ വൃത്തിയാക്കുന്നത്. അത് ആരും പറയാതെ തന്നെ കൂനന്‍ ശങ്കരന്‍
ചെയ്യും. അവന്റെ അപ്പൂപ്പന്‍ മഹാത്മാവിനെ നേരിട്ട് കണ്ടിട്ടുണ്ടത്രേ !
സ്കൂള്‍മതില്‍ക്കെട്ടിനപ്പുറത്തു
കാടുപിടിച്ചു കിടക്കുന്ന പറമ്പിന്‍റെ മൂലയിലുള്ള പഴകിപ്പൊളിഞ്ഞു നിലംപതിക്കാറായ ആ പഴയ
വീടിന്‍റെ ഉമ്മറത്ത് നില്‍ക്കുന്നു ഒരു താടിക്കാരന്‍...!.
അന്നൊരിക്കല്‍ ശിവകാമി
പറഞ്ഞ കഥയിലെ* ഒരു അമ്മയായിരുന്നു ആ വീട്ടില്‍ താമസിച്ചിരുന്നത്. ഭ്രാന്തനായി
നാടുവിട്ടുപോയ പോയ മകന്‍റെ തിരിച്ചു വരും കാത്ത് തളര്‍ന്നു കിടന്നു തീര്‍ന്നു പോയ
ഒരമ്മയുടെ വീട്.ആയമ്മയുടെ മരണശേഷം , മാതൃദു:ഖത്തിന്‍റെ തിരുശേഷിപ്പുപോലെ അതങ്ങനെ
തുരുമ്പിച്ചു തുരുമ്പിച്ചു തീര്‍ന്നു കൊണ്ടേയിരുന്നു.
“ന്‍റെ മാത്തുവേ, താടീം
മുടീം നീട്ടീട്ട് ഒരാളെ , ന്‍റെ മോത്തെക്ക് ഒന്നേ നോക്കീള്ളൂ. പിശാചിനെപ്പോലെ
തുറിച്ചൊരുനോട്ടം. ന്നിട്ട്, അകത്തേക്ക് ഒറ്റ പോക്കാ..”
ആരുടേയും ശ്രദ്ധയില്‍പ്പെടാതെ
അരിച്ചരിച്ചു ജീവിച്ചിരുന്ന കൂനന്‍ ശങ്കരന്‍ ഇപ്പോള്‍ ആളുകളുടെ
ശ്രദ്ധാകേന്ദ്രമാകുന്നു. അവനെ പുച്ഛത്തോടെ നോക്കിയിരുന്നവര്‍ ഇന്നവന്റെ
വിവരണത്തിന് ശ്രദ്ധയോടെ കാതോര്‍ക്കുന്നു.
‘’അവനെന്താണ്ട്രാ
ഇട്ടിരുന്നത് ?”
ചായകടക്കാരന്‍ തങ്കപ്പന്‍ചേട്ടന്
ആകാംക്ഷ അടക്കുവാന്‍ വയ്യ.
“ന്‍റെ കയ്യും കാലും
വിറച്ചിട്ട് പാടില്ലാ, ദേ ഇപ്പോഴും നോക്ക്യേ..”
ശങ്കരന്‍ തങ്കപ്പന്‍
ചേട്ടന്റെ ചോദ്യം കേട്ടില്ലാ എന്നാ മട്ടില്‍ തുടര്‍ന്നു. അവന്‍ ചായക്കാശ് കടം
പറഞ്ഞപ്പോള്‍ തന്തക്കു വിളിച്ചവനാണ് കിഴവന്‍ ...!
“പോലീസിനെ അറിയിച്ചോ ? “
ആള്‍ക്കൂട്ടത്തില്‍ ആരോ ചോദിച്ചു.
“ഉവ്വ് പഞ്ചായത്ത് മെമ്പറു
പോയിട്ടുണ്ട്...!”
പോലീസുവരുംവരെ ആരും
പറമ്പിനടുത്തേക്ക് പോകേണ്ടാ എന്നാണു തീരുമാനം. എല്ലാവരും സ്കൂള്‍ മൈതാനത്തില്‍
പാതി കഴുകിയ ഗാന്ധിപ്രതിമക്ക് താഴെ ഒത്തുകൂടി.
മുന്നില്‍ പായുന്ന പോലീസ്‌ജീപ്പിനു
പിന്നില്‍ ജീപ്പിനെ പിന്തുടരുന്ന കാറിനുള്ളിലിരുന്ന് മെമ്പര്‍ ഒന്നുംകൂടി
കണക്കുകള്‍ ഹരിച്ചും ഗുണിച്ചും ശിഷ്ടം നോക്കി.
ഇലക്ഷന്‍ അടുക്കുകയാണ്.
ഓരോരോ പ്രശന്ങ്ങളില്‍പ്പെട്ട് ആടിയുലയുന്ന പാര്‍ട്ടിയുടെ ജനസമ്മിതി
തിരിച്ചുപിടിക്കുവാനുള്ള രാഷ്ട്രീയവഴിക്കണക്കുകള്‍ക്ക് ഉത്തരം തേടുകയായിരുന്നു
ഉമ്മറത്തിരുന്ന്. അപ്പോഴാണ് കൂനന്‍ ശങ്കരനും കൂട്ടരും വരുന്നത്. ആദ്യം കരുതി
ഗാന്ധിജയന്തിവാക്ധോരണിക്കാകും എന്ന്. ആളൊഴിഞ്ഞ വീട്ടില്‍ ആളെക്കണ്ട വിവരം
കേട്ടപ്പോള്‍ വല്ല വഴിപ്പോക്കനുമാകും എന്ന് അവരെ സമാധാനിപ്പിച്ചുവെങ്കിലും,
ശങ്കരന്‍റെ വിവരണത്തിനിടയില്‍ അജ്ഞാതന്‍ പുതച്ചിരുന്ന പുതപ്പിന്റെ നിറം ‘പച്ചപോലെ’
എന്ന് കേട്ടപ്പോള്‍ അടുത്ത ഇലക്ഷനിലേക്കുള്ള ഉത്തരം കിട്ടി. വഴിക്കണക്കിനി വഴിക്ക്
വന്നുകൊള്ളും കണക്കിന് തന്നെ .അതാണ് തീവ്രവാദം.
“കൂട്ടരേ, അവനൊരു
തീവ്രവാദിയാണെന്നാണ് തോന്നണേ. പച്ചേല്ലേ പുതച്ചേക്കണെ. ശങ്കരാ, നീ ആളോളീം കൂട്ടി
സ്കൂളിലേക്ക് പോക്കോ, ഞാന്‍ സ്റ്റേഷനില്‍ വിവരമറിയിച്ചേക്കാം. സൂക്ഷിക്കണേ ,
തീവ്രവാദ്യോള്‍ടെ കയ്യില് മാരകായുധങ്ങള്‍ കാണും.”
മുന്നറിയിപ്പും നല്‍കി അവരെ
പറഞ്ഞയച്ചിട്ടു, മൊബൈല്‍ഫോണില്‍ പാര്‍ട്ടി അദ്ധ്യക്ഷനെ വിളിച്ചു വിവരം അറിയിച്ചു.
രാഷ്ട്രീയവഴിക്കണക്കുകളില്‍ പൈത്തഗോറിയന്‍ സിദ്ധാന്തങ്ങളുടെ സ്വാധീനം
നന്നായറിയാവുന്ന അദ്ധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം പോലീസ്‌സ്റ്റേഷനിലേക്ക് നേരിട്ട്
പുറപ്പെട്ടു. ഏരിയകമ്മിറ്റിമെമ്പറെ വിളിച്ച് സ്കൂള്‍വളപ്പില്‍ ആവശ്യത്തിന് പാര്‍ട്ടിപ്രവര്‍ത്തകരെ
എത്തിക്കുവാനുള്ളഏര്‍പ്പാട്ചെയ്തു. മനക്കണക്കിന്റെ വഴിക്കണക്കുകളില്‍
വഴിവെട്ടുകാര്‍ ആവശ്യത്തിനില്ലെങ്കില്‍ കണക്കില്‍ പിഴക്കാം. വോട്ടെന്ന സ്വസ്തിക ചിഹ്നം തിളങ്ങി..!
“നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത്
തെച്ചിപ്പൂ ഗ്രാമത്തിലെ ഗവര്‍മെന്റ് സ്കൂളിന് മുന്നിലാണ്. നിങ്ങളിപ്പോള്‍ കാണുന്ന
ഗാന്ധിപ്രതിമ വൃത്തിയാക്കുവാന്‍ കയറിയ കൂനന്‍ ശങ്കരന്‍ എന്ന ശങ്കര്‍ ആണ്
മതിലിനപ്പുറമുള്ള പറമ്പിലെ ഒഴിഞ്ഞ വീട്ടില്‍ തീവ്രവാദിയെ ആദ്യം കാണുന്നത്.
മിസ്റ്റര്‍ ശങ്കര്‍ താങ്കള്‍ ഞങ്ങളുടെ പ്രേക്ഷകര്‍ക്ക് വേണ്ടി അതൊന്നു
വിവരിക്കാമോ ? “
ചാനല്‍സുന്ദരിയുടെ മുന്നില്‍
ശങ്കരന്‍ നാണത്താല്‍ ചൂളി. എന്നാലും പറയുവാന്‍ തുടങ്ങി.
“ഈ ബൊമ്മ കഴുകാന്‍
കേറിയതാണ്. അപ്പോഴാ കണ്ടത്. ഒരു പച്ചപ്പുതപ്പും പുതച്ച് താടീം മുടീം നീട്ടിയ ഒരു
രൂപം. ന്നെ ഒന്ന് തുറിച്ചു നോക്കീട്ട് ഒറ്റപ്പോക്കാ അകത്തീക്ക്.”
ശങ്കരന്‍ സംസാരിക്കുമ്പോള്‍
ശങ്കരനൊപ്പം നില്‍ക്കാന്‍ തങ്കപ്പന്‍ ചേട്ടനും മറ്റുള്ളവരും
മത്സരിക്കുകയായിരുന്നു. ചാനല്‍ കാമറയുടെ കണ്ണില്‍പ്പെടുക പുണ്യമത്രേ..!
അപ്പൂപ്പന്‍ മഹാത്മാവിനെ കണ്ട
ചരിത്രം ശങ്കരന്‍ ചാനല്‍ സുന്ദരിയോടു വിവരിക്കുവാന്‍ തുടങ്ങുമ്പോഴേക്കും സ്കൂള്‍കവാടം
കടന്ന് പോലീസ്‌ജീപ്പ് ഇരമ്പിയെത്തി. ചരിത്രം പാതിയാക്കി സുന്ദരിയും കാമറയും
ശങ്കരനെ ഉപേക്ഷിച്ച് ജീപ്പിനടുത്തെക്ക് കുതിച്ചു.
ജീപ്പില്‍ നിന്നുമിറങ്ങിയ
ഇന്‍സ്പെക്ടര്‍ ആളുകളെ ഒരു ഭാഗത്തേക്ക് ഒതുക്കി നിയന്ത്രിക്കുവാന്‍ പോലീസുകാര്‍ക്ക്
നിര്‍ദേശം നല്‍കി.
സൌമ്യമായിരുന്ന ഗ്രാമാന്തരീക്ഷം എത്രപ്പെട്ടെന്നാണ്
കലുഷിതമായതെന്നു അയാള്‍ ഓര്‍ത്തു. ഡോക്ടര്‍ കുറിച്ചു തന്നതിന്‍ പ്രകാരം ഭാര്യയുടെ
പ്രസവത്തീയതി ഇന്നായിരുന്നു. സ്റ്റേഷനിലെത്തിഔപചാരികമായി തലകാണിച്ച്
ആശുപത്രിയിലേക്ക് പോകാനിറങ്ങുമ്പോഴാണ് പഞ്ചായത്ത് മെമ്പര്‍ വരുന്നത്. തീവ്രവാദവിഷയത്തിന്‍റെ
തീവ്രത മനസ്സിലാക്കി , മേലുദ്യോഗസ്ഥനോട് ഫോണില്‍ വിളിച്ച് സായുധസേനയുടെ സഹായമഭ്യര്‍ത്ഥിച്ച്
സ്കൂളിലേക്ക് പുറപ്പെട്ടതാണ്. ചാനലുകാര്‍പോലും എത്തിക്കഴിഞ്ഞു. ആധുനികയുഗ ശവം
തീനികള്‍ ... അയാള്‍ പിറുപിറുത്തു.
“ സര്‍,
തീവ്രവാദിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ? ആ ഒറ്റപെട്ടവീട് അവര്‍
തെരഞ്ഞെടുക്കുവാന്‍ കാരണം ? ഒരാള്‍ മാത്രമായിരിക്കുമോ ഉള്ളില്‍ അതോ അവര്‍ കൂടുതല്‍
പേര്‍ ഉണ്ടാകുമോ ?”
നീട്ടിയ ചാനല്‍ മൈക്ക് ഒരു
മൂര്‍ഖനെപ്പോലെ ഇന്‍സ്പെക്ടറുടെ നേരെ ഫണമുയര്‍ത്തി’ചീറ്റി.
“കാണിപ്പയ്യൂരില്‍ പോയ ആള്‍
വന്നാല്‍ എല്ലാത്തിനും ഉത്തരം തരാം”
പുച്ഛത്തോടെ ചിരിച്ചു അയാള്‍
ഗന്ധിപ്രതിമയുടെ അടുത്തേക്ക് നടന്നു.
“കൂടുതല്‍ വിവരങ്ങളുമായി
വീണ്ടും എത്തുന്നതാണ്. സംഭവസ്ഥലത്തു നിന്നും കാമറാമാന്‍ കിരണിനോടൊപ്പം നിഷ ദിലീപ്
ഏഷ്യവിഷന്‍.”
സുന്ദരി കാമറയില്‍ നോക്കി
സൈന്‍ ഓഫ് പറഞ്ഞു.
“നിഷേച്ചീ, സംഗതി പാളീട്ടാ.
എക്സ്ക്ലുസീവ് ആയി എന്തെങ്കിലും വേണംന്നാണ് ബോസ്സിന്റെ ഓര്‍ഡര്‍. പറ്റുമെങ്കില്‍ ആ
വീടിന്‍റെ ഒരു ക്ലോസ് അപ്പ് എങ്കിലും. ഞാനാ മതിലിനു മുകളില്‍ ഒന്ന് ട്രൈ
ചെയ്യട്ടെ?”
“കിരണേ , സംഗതി
തീവ്രവാദിയാണ്. നീ മതിലിനു മുകളില്‍ കയറി റിസ്ക് എടുത്താല്‍ , ചിലപ്പോള്‍ നീയാകും
നമ്മുടെ ചാനല്‍ എക്സ്ക്ലുസീവ് സൂക്ഷിച്ചോ മോനെ”. ചാനല്‍ സുന്ദരി വെളുക്കെ ചിരിച്ച്
വേവലാതിയകറ്റി.
ആള്‍ക്കൂട്ടത്തിന്
കനമേറിക്കൊണ്ടെയിരുന്നു. പാര്‍ട്ടിക്കാരും പറഞ്ഞറിഞ്ഞവരും എല്ലാവരും ഒത്തുകൂടി ആ
ഗാന്ധിപ്രതിമക്ക് ചോട്ടില്‍. എന്നാല്‍ ചില ആളുകള്‍ മാത്രം ഒന്നും ശ്രദ്ധിക്കാതെ
അവരവരുടെ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു. അന്നം തേടിയെത്തിയ അന്യദേശതൊഴിലാളികള്‍.അവരെ
ഈ പ്രശ്നങ്ങള്‍ ഒന്നും ബാധിച്ചതായി തോന്നിയതേയില്ല.
ആള്‍ക്കൂട്ടത്തിന്
ദാഹമകറ്റാന്‍ തങ്കപ്പന്‍ ചേട്ടന്‍ ഒരു താല്‍ക്കാലിക തട്ടുകട തുറന്നു. ചായയും
ബോണ്ടയും ബോഞ്ചി വെള്ളവും എല്ലാം ടൌണില്‍ നിന്നും അദ്ദേഹം ജീപ്പില്‍ വരുത്തി
ആവശ്യത്തിന് സ്റ്റോക്ക് ചെയ്തു. എം.ബി.എ.ക്കാരന്‍റെ ബുദ്ധിപോലും തോറ്റുപോകും,
എന്തൊരു ദീര്‍ഘവീക്ഷണം...!
ചില കോളേജ് വിദ്യാര്‍ത്ഥികള്‍
ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ആക്കുവാന്‍ പറ്റിയ ഫോട്ടോക്കായി വെമ്പല്‍ പൂണ്ടു കാമറാ
മൊബൈല്‍ ഓണ്‍ ചെയ്തു അക്ഷമരായി.
സായുധപൊലീസ് എത്തിയതോടുകൂടി
രംഗം വീണ്ടും ഉഷാര്‍ ആയി. വാഹങ്ങളില്‍ നിന്നും ഇറങ്ങിയ അവര്‍ മതില്‍ ചുറ്റി വലയം
തീര്‍ത്തു. ചില വിദഗ്ദ്ധര്‍ മതില്‍ ചാടി ഒളിയിടങ്ങളില്‍ പതുങ്ങി തോക്കിന്‍ മുന
ഒഴിഞ്ഞ വീടിനെ ലക്‌ഷ്യം വെച്ച് തയ്യാറായി.
ഗാന്ധിപ്രതിമയില്‍ ചാരിവെച്ച
ഏണിയില്‍ കയറി ഹാന്‍ഡ് സ്പീക്കറില്‍ കൂടി ഇന്‍സ്പെക്ടര്‍ പല ഭാഷകളിലും തീവ്രവാദി
പുറത്തേക്കു വരുവാനായ് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. ഭീഷണിസ്വരത്തിന്‍റെ
താളം മുറുകിയപ്പോള്‍ കൈബലത്തിന് പിടിച്ചിരുന്ന പ്രതിമയിലെ കണ്ണാടിക്കാല്‍
ഇളകിവീണു.മഹാത്മാവിന്റെ മുഖത്ത് ഒറ്റക്കാല്‍ കണ്ണട ചെരിഞ്ഞു തൂങ്ങി.
പഞ്ചായത്ത് മെമ്പര്‍
പ്രതിമക്ക് താഴെ വന്ന് ഇന്‍സ്പെക്ടറിനെ കൈവീശി താഴേക്കു വിളിച്ച് മൊബൈല്‍ ഫോണ്‍ കയ്യില്‍
കൊടുത്തു പറഞ്ഞു “സി.എം ആണ്.”
സംസാരിച്ചു കഴിഞ്ഞു ഫോണ്‍
തിരിച്ചു നല്‍കിയ ഇന്‍സ്പെക്ടറുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു.
“ഇനീ വെറുതെ വേദമോതുവാന്‍
നില്‍ക്കേണ്ട. അവസരം ഉപയോഗിക്കൂ. ഐ.ജിയും മറ്റും ഇപ്പോള്‍ എത്തും. ഒരു പ്രമോഷന്‍
ഉറപ്പായും ഉണ്ടാകും.അനുകൂലിക്കുന്നവര്‍ കൂട്ടം കൂടുവാന്‍ തുടങ്ങുന്നുണ്ട് എതിര്‍ചേരിയില്‍.
അവര്‍ക്കും ഇതൊരു പാഠമാകട്ടെ. അത് മാത്രമല്ല. മന്ത്രിസഭയിലെ സ്ത്രീപീഡനാരോപണ
മന്ത്രിമാരുടെ കഥകള്‍ക്ക് തല്‍ക്കാലം ഇതിനാല്‍ ഒരു വിരാമം ഇടുവാന്‍ സാധിച്ചാല്‍
താങ്കള്‍ക്കും അഭിമാനിക്കാം.”
മെമ്പര്‍ ഒരു വെടലച്ചിരി
ചിരിച്ചു. ആ ചിരിയുടെ തുടര്‍ച്ചപോലെ ഇന്‍സ്പെക്ടറുടെ ഫോണും ശബ്ദിച്ചു.
ഫോണ്‍ ചെവിയോടു ചേര്‍ത്ത്
അയാള്‍ “യെസ്, സര്‍, യെസ് സര്‍. എന്ന് ഒരു മന്ത്രം പോലെ ഉരുവിട്ടു.
“കലക്ടര്‍ ആയിരിക്കും അല്ലേ
? ഇനി നിയമപ്പഴുതുകള്‍ പേടിക്കേണ്ടല്ലോ ?”
“മീഡിയാ ഉണ്ട് അവര്‍....”
ഇന്‍സ്പെക്ടര്‍ പാതി തളര്‍ന്ന ശബ്ദത്തില്‍ മുഴുമിച്ചില്ല.
“എന്ത് മീഡിയ....! അവര്‍ക്ക്
കോടികളുടെ പരസ്യം നല്‍കുന്ന കോര്‍പ്പറേറ്റുകള്‍ പാര്‍ട്ടി അംഗത്വം ഉള്ളവരാണ് സര്‍.
മാദ്ധ്യമധര്‍മ്മം അവരാണ് ഇപ്പോള്‍ നിശ്ചയിക്കുന്നത്. സാറ് പേടിക്കേണ്ടാ..!”
മതിലിനരികിലേക്ക്
നടക്കുമ്പോള്‍ ഫ്ലാഷ് ന്യൂസ് വാചകങ്ങള്‍ ഇന്‍സ്പെക്ടറുടെ മനസ്സില്‍
പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞു നീങ്ങി.
‘ ആളൊഴിഞ്ഞ വീട്ടില്‍
അതിഭയങ്കര സ്ഫോടകവസ്തുക്കളുമായി ഒളിച്ചു താമസിച്ചിരുന്ന കൊടുംതീവ്രവാദിയെ
അതിസാഹസികമായ സംഘട്ടനത്തിനു ശേഷം ഇന്‍സ്പെക്ടര്‍ പ്രവീണ്‍ ശേഖര്‍ വെടിവെച്ചു
കൊന്നു. സംഘട്ടനത്തില്‍ നാല് പോലീസുകാര്‍ക്കും പരിക്കേറ്റു. ഇന്‍സ്പെക്ടര്‍
പ്രവീണിന്‍റെ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങള്‍ നഗരത്തെ വലിയ വിപത്തില്‍ നിന്നും
രക്ഷിച്ചു.’
“അലെര്‍ട്ട്”
ലൌഡ്സ്പീക്കറില്‍ അയാളുടെ ശബ്ദം മുഴങ്ങി.
അലയോടുങ്ങിയപ്പോള്‍ അന്തരീക്ഷം
തികച്ചും നിശബ്ദമായി. ഗാന്ധിപ്രതിമയുടെ മുകളില്‍ അറിയാതെയെന്നപോല്‍ പറന്നിറങ്ങിയ
കാക്ക നിശബ്ദതയില്‍ ഭയന്ന് വീണ്ടും പറന്നു പൊങ്ങി അകലേക്ക് ചിറകടിച്ചു നീങ്ങി.
തികഞ്ഞ നിശബ്ദതയില്‍ ആരോ
ഉറക്കെ ഒന്ന് തുമ്മി.
“ഫയര്‍” എന്ന
ശബ്ദത്തോടൊപ്പം അതിഭയങ്കരമായ ശബ്ദത്തോടുകൂടി തോക്കുകള്‍ ഒരുമിച്ചു വെടിയുതിര്‍ത്തു.
ചാനല്‍ കാമറാമാന്‍ മതിലില്‍
വലിഞ്ഞു കയറി അവന്‍റെ ജോലിയിലെ ആത്മാര്‍ഥതതെളിയിച്ചു..
അവന്‍റെ കാമറകണ്ണുകള്‍ ആ
പഴയവീടിന്റെ ചുമരുകളിലെ സിമന്റുപാളികള്‍ തെറിക്കുന്നതും, പഴമയുടെ അവശേഷിപ്പായി
നിന്നിരുന്ന ഓടുകള്‍ വെടിയുണ്ടയേറ്റ് ഇളകിതെറിക്കുന്നതും വ്യക്തമായി
ഒപ്പിയെടുത്തു.
വീടിനു മുന്നിലെ പുല്‍ക്കാടുകളില്‍ ഒളിഞ്ഞിരുന്ന ചേരകള്‍ പാതി
വിഴുങ്ങിയ പെരുച്ചാഴികളെ പുറത്തേക്കു തുപ്പി വേഗത്തില്‍ ഇഴഞ്ഞു നീങ്ങി രക്ഷപ്പെട്ടു.
ഒരു റൗണ്ട് വെടിയുതിര്‍ത്ത്
തോക്കുകള്‍ പുകഞ്ഞു വിശ്രമിച്ചു.
ഇന്‍സ്പെക്ടറുടെ
നേതൃത്വത്തില്‍ പോലീസ് കൂട്ടം വീട്ടിനുള്ളിലേക്ക് ഇരച്ചു കയറി.വളര്‍ന്നു
തലയെടുത്തുനിന്ന പുല്ലിന്‍തലപ്പുകള്‍ പോലീസ് ബൂട്ടുകളുടെ ചവിട്ടടിയേറ്റ് ചതഞ്ഞു
താഴ്ന്നു മരണ ഗന്ധം പരത്തി.
ആളൊഴിഞ്ഞ മൈതാനത്തില്‍, പ്രതിമയ്ക്ക്
മുകളില്‍ കഴുകിയ ഭാഗത്ത് ഒരു കാക്ക പറന്നിറങ്ങി കൃത്യമായി, ഒടിഞ്ഞ കണ്ണടയ്ക്കു
മുകളില്‍ കാഷ്ടിച്ചു കരഞ്ഞു കൊണ്ട് പറന്നകന്നു.
വെടിമരുന്നിന്‍റെ ഗന്ധം
നിറഞ്ഞ നിശബ്ദതയില്‍ ഒരു നേരിയ ഞരക്കം മാത്രം ആ പഴയ വീട്ടില്‍ നിന്നും ഉയര്‍ന്നു :
“ഹേ റാം ..... ഹേ റാം.......! “
*’ശിവകാമിയുടെ കാഴ്ചകള്‍’
എന്ന ബ്ലോഗിലെ ‘ഒരു കാത്തിരുപ്പിന്റെ നോവ്’ എന്ന കുറിപ്പിന് കടപ്പാട്.