Saturday 27 April 2013

നിധി


കൊടും കാടിന്‍റെ നടുക്ക് ഈ മലമുകളില്‍ , പുരാണങ്ങളിലെ താളിയോല ഗ്രന്ഥങ്ങളില്‍ പറഞ്ഞിരുന്ന അപൂര്വ്വമായ ഒരു നിധിയെടുക്കുവാന്‍ തിരിച്ചതായിരുന്നു അവര്‍. അവര്‍ എന്നാല്‍ മല്ലനും മാതേവനും എന്ന രണ്ടു നഗരവാസികളും നാല് കാട്ടുവാസികളും.
കാട്ടുമക്കളുടെ ഊരില്‍ നിന്നും അവര്‍ പുറപ്പെടുമ്പോള്‍ നിശ്ചിതലക്ഷ്യംഅവര്‍ക്കുണ്ടായിരുന്നു. പട്ടണവാസികള്ക്ക് തങ്ങള്‍ തേടിപ്പോകുന്ന നിധിയുടെ തിളക്കം. കൂടെയുള്ള കാട്ടുവാസികള്ക്ക് പട്ടണവാസികളില്‍ നിന്നും ലഭിക്കുന്ന ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത ആഹാരസാധങ്ങളുടെ രുചിയും നഗരമദ്യത്തിന്റെ സുഖമൂറും ലഹരിയും. അല്ലെങ്കില്‍ തന്നെയും അതില്‍ കൂടുതല്‍ ആഗ്രഹിക്കുവാനും പ്രതീക്ഷിക്കുവാനുമുള്ള മാനസിക ശേഷി അവര്‍ക്കില്ലായിരുന്നു എന്ന് വേണം കരുതുവാന്‍..


പക്ഷെ , ലക്ഷ്യത്തിലെത്തും മുന്നേ ഈ പുല്ത്തകിടിയില്‍, ആ അരുവി നീന്തിക്കടക്കുവാന്‍ തുടങ്ങും മുന്പേ വിശ്രമിക്കുവാന്‍ ഇരിക്കും നേരമാണ് മല്ലനു അന്ന് മദ്യത്തിന് പകരം ചായകുടിക്കുവാന്‍ തോന്നിയത്. ആ യാത്രയില്‍ അപ്പോഴാണ്‌ അയാള്ക്ക് തേയിലപൊടിയുടെ കാര്യം ഓര്‍മ്മ വന്നതുതന്നെ.
മെലിഞ്ഞ മാതേവന്‍ ചായ കൂട്ടി. കാട്ടുവാസികള്ക്കും കൊടുത്തു. മദ്യം വലിച്ചു മോന്തി മിണ്ടാതെ നടന്നിരുന്ന അവര്, പുതിയ പാനീയത്തിന്റെ രസം വല്ലാതെ ആസ്വദിച്ചു. ആ രസത്തിന്റെ രഹസ്യം അറിയുവാന്‍ അവരെ പ്രേരിപ്പിച്ചത് ഒരു പക്ഷെ രഹസ്യങ്ങളിലേക്ക് ഒളിഞ്ഞു ഊളിയിടുവാനുള്ള മനുഷ്യവാസനയാകാം.

നീ ചോയിക്ക് ഒരുവന്‍ മുരണ്ടു.

എന്താണ് കാര്യം ? “ അയാള്‍ അന്വേഷിച്ചു.

ഈ പൊടി എന്താണ് ? “

അതൊരു തരം ഇലയാണ്

യെലയാ?”

അതെ ഇല

യെലയെങ്ങനെ പൊട്യായി ? “

ഉണക്കിപ്പൊടിച്ചു

ഇല കയ്ക്കൂല്ലേ

ചോദ്യങ്ങള്‍ നീണ്ടു ഉത്തരങ്ങളും ......

ങ്ങള് കള്യാക്കാ ?”

കൂട്ടത്തിലെ യുവാവിന് അല്പം നീരസം.

പോത്തുകളോട് പറഞ്ഞിട്ട് കാര്യമില്ല

നഗരവാസിയുടെ പുച്ഛം.

തെരിയും പോത്ത്ന്നാ വിള്ച്ചേല്ലേ

കാട്ടുമൃഗത്തിന്റെ പേരില്‍ കാട്ടുവാസികള്ക്ക് നുരപൊന്തി.

എല്ലോരും എങ്ങളെ പറ്റിയ്ക്കെ, നരകപ്പിസാസ്‌

കൂട്ടത്തില്‍ ബലവാന്‍ കല്ലെടുത്ത് ഓങ്ങി.

ഇലയിലെ പൊടി വിശദീകരിക്കാന്‍ കഴിയാത്ത തലയ്ക്കു പിറകില്‍ വളര്ന്നു നിന്ന കാട്ടു ചെമ്പരത്തിചിതറി. കൊഴുത്ത രക്തം....

ജീവന്‍ പോകും മുന്നേ അയാള്‍ ഒന്നുകൂടി ഞരങ്ങി , ശരീരം ഒന്ന് വിറച്ച് നിശ്ചലമായി. അയാളുടെ തുറിച്ച കണ്ണുകള്‍ കെട്ടഴിഞ്ഞു താഴെ ചിതറിയ ആ കടുംനിറത്തിലെ പൊടിയിലേക്ക് തന്നെ തുറിച്ചു നോക്കും പോലെ. ഉടഞ്ഞു ചിതറിയ തലച്ചോറിനു പിന്നില്‍ ചീറ്റിത്തെറിച്ച രക്തം പുല്ലുകള്ക്കിടയില്ക്കൂടി താഴേക്കു ഒഴുകി, അരുവിയുടെ തെളിനീരിനു നിറം മാറ്റം. പുല്ലിലെ ചുടുരക്തത്തിനു ചുറ്റും ഉറുമ്പുകള്‍ എത്രവേഗമാണ് എത്തിയത്. രക്ത ദാഹിയായ ഉറുമ്പുകളോ !

മെലിഞ്ഞവന്‍ അരുവി നീന്തി ഓടുമ്പോള്‍ അകലെ ഒരു ഒറ്റയാന്റെ ചിന്നംവിളി.
നിധി അപ്പോഴും ഭദ്രമെന്ന് കാട്ടുവാസികളും അറിഞ്ഞില്ല . അവര് ആ കടുംനിറത്തിലെ പൊടി കൈവശപ്പെടുത്തി സംതൃപ്തരായി തിരിഞ്ഞു നടക്കുമ്പോള്‍ ഉറുമ്പുകള്‍ക്ക് പിറകെ ഒരു മൂഷികനും അപ്പോള്‍ ചോരയുടെ മണം പിടിച്ച് ആ പുല്‍ത്തകിടിയിലേക്ക് എത്തിയിരുന്നു

16 comments:

  1. നമ്മൾ കടന്നു പോകുന്ന വഴിത്താരകളിൽ ചില അടയാളങ്ങൾ കണ്ടേക്കാം. പലപ്പോഴും നല്ലതിലേക്കുള്ള പലതിന്റെയും വഴികാട്ടിയാവാറുള്ള ചില സൂചകങ്ങൾ. ജീവിതത്തിൽ യഥാ സമയം അത് കണ്ടെത്തി മുന്നേറുന്നവൻ തീർച്ചയായും വിജയം കയ്യെത്തിപിടിക്കുക തന്നെ ചെയ്യും. വായനയുടെ കാര്യവും അങ്ങിനെ തന്നെ. ഒരു കഥ വായിച്ച് അതിലെ മാനങ്ങളെ വ്യക്തമായ രീതിയിൽ വായിച്ചെടുക്കാൻ കഴിയുന്നവർ ഭാഗ്യം ചെയ്തവർ തന്നെ. അതൊരു സിദ്ധിയാണു, സ്ഥിരമായ വായനാശീലത്തിലൂടെ കൈ വരുന്ന ഒരു സിദ്ധി. അത്തരം സിദ്ധി കൈവരുമ്പോൾ അധികം തേടി നടക്കാതെ നിധി കണ്ടെത്താൻ എല്ലാ വായനാക്കാർക്കും സാധിക്കും. ആക്ഷേപഹാസ്യം എന്ന നിലയിൽ വായിച്ച് പോയി. ഉദ്ദേശം നന്ന്..

    ReplyDelete
  2. കഥയില്‍ മഹത്തരമായ എന്തോ ഒരു സന്ദേശം ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് തോന്നുന്നു.പക്ഷേ,ആ നിധി മനസ്സിലാക്കാന്‍ കഴിയാത്തവിധം ഒരു ചെറിയ മനസ്സായിപ്പോയതില്‍ ഖേദിക്കുന്നു.

    ReplyDelete
  3. കഥയിലെ നിധി മനസിലാക്കാൻ സാധിച്ചില്ല മാഷേ ..... :(

    ReplyDelete
  4. എന്റെ അംജതെ ...
    ഞാനിവിടെ വന്നിട്ടും ഇല്ല വായിച്ചിട്ടും ഇല്ല .

    ReplyDelete
  5. അംജത്,
    എന്തോ എനിക്കിക്കുറി ഒന്നും മനസ്സിലായില്ല.. സത്യം

    ReplyDelete
  6. "എന്നിട്ടരിശം തീരാതവനാ......

    ReplyDelete
  7. നിധിയില്ലായ്മയുടെ കഥയാണല്ലോ ഭായ് ഇത്

    ReplyDelete
  8. നിധി കിട്ടാന്‍ ഇനിയും കുഴിക്കേണ്ടിയിരിക്കുന്നു......
    പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോട് കഥയില്‍ ഇത്തിരി അനീതി കാണിച്ചോ - തമാശ ചോദിച്ചതാണ്. അതൊക്കെ കഥാകൃത്തിന്റെ സ്വാതന്ത്ര്യം ........

    ReplyDelete
  9. അംജത് ഇവിടെ ഇതാദ്യം ഇരിപ്പിടത്തിൽ നിന്നും ഇവിടെത്തി.
    കഥ നന്നായി അവതരിപ്പിച്ചു. കാര്യങ്ങളുടെ കിടപ്പ് വേഗത്തിൽ
    പിടിച്ചെടുക്കാൻ കാഴിയാത്ത വിധം ആയിരുന്നു എന്ന് മാത്രം.
    മനുഷ്യൻറെ ആർത്തിയും അഹങ്കാരവും ഒരിടത്ത് സമ ന്യയിപ്പിച്ചു കൊണ്ട്
    കഥ പറഞ്ഞു നിർത്തി. ആശംസകൾ. നിധിക്കായി പണത്തിനായുള്ള മനുഷ്യൻറെ
    ആവേശം പലപ്പോഴും കെട്ടടങ്ങുന്നതും ദുരന്തത്തിലും ചിലപ്പോൾ മരണത്തിലും
    ആയുരിക്കും എന്ന് മനുഷ്യർ എത്ര കണ്ടിട്ടും കേട്ടിട്ടും പഠിക്കുന്നില്ല കഷ്ടം.
    എഴുതുക അറിയിക്കുക ബ്ലോഗിൽ ചേരുന്നു. ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ഏരിയല്‍ മാഷേ. ഈ കഥ വെറുതെ ഒരു കളിയാക്കലിന്റെ after effect ആണ്... ഇതില്‍ വലിയ നിധി ഇല്ലെന്നു തന്നെ തോന്നിയിരുന്നു എഴുതിയപ്പോള്‍. പക്ഷെ താങ്കളുടെ അഭിപ്രായം ഇതില്‍ ഇപ്പോള്‍ നിധിയുണ്ടോ എന്ന് തന്നെ സംശയിക്കുന്നു. നന്ദി !

      Delete
  10. ആര്ത്തി മൂത്ത മനുഷ്യന് അവന്റെ ദുര തന്നെ ഏറ്റവും ദുർവ്വിധി

    ReplyDelete
  11. ഈ കഥ കാണാന്‍ കഴിഞ്ഞത് ഇപ്പോഴാണ്.
    ആര്‍ത്തി വരുത്തിവെച്ച വിന!
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  12. ചിലരുടെ അജ്ഞതയിലേയ്ക്കും നിഷ്ക്കളങ്കതയിലെയ്ക്കുമുള്ള അധിനിവേശങ്ങള്‍ ഒടുവില്‍ ഇങ്ങനെ തന്നെ അവസാനിക്കും .

    ReplyDelete
  13. കടുപ്പം തന്നെ മാഷെ..... നന്നായി അവതരിപ്പിച്ചു, ശക്തമായ രീതിയില്‍ !!!!

    ReplyDelete
  14. ഇലയായിരുന്നതെങ്ങനെ പൊടിയായി?
    ഒന്നും മനസ്സിലാവാതെ വന്നാല്‍ പോത്ത് തന്നെ

    ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......